ഇന്നലെ വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചല്‍പ്രേദേശിനെതിരെ വൈഭവ് 35 പന്തില്‍ സെഞ്ചുറി നേടിയിരുന്നു.

ദില്ലി: അണ്ടര്‍ 19 ഏഷ്യാ കപ്പിന് പിന്നാലെ വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിലും വെടിക്കെട്ട് സെഞ്ചുറി നേടിയ പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെ പ്രകടനത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. പതിനാലാം വയസില്‍ ഇതിന് മുമ്പ് ഇത്തരമൊരു അസാധാരണ പ്രതിഭയായിരുന്ന ആളുടെ പേര് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നാണ്. അദ്ദേഹം പിന്നീട് എന്തായെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇനിയും നമ്മള്‍ എന്തിനാണ് അവനെ ഇന്ത്യക്കായി കളിപ്പിക്കാനായി കാത്തിരിക്കുന്നത് എന്നായിരുന്നു ശശി തരൂര്‍ എക്സ് പോസ്റ്റില്‍ ചോദിച്ചത്.

ഇന്നലെ വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചല്‍പ്രേദേശിനെതിരെ വൈഭവ് 35 പന്തില്‍ സെഞ്ചുറി നേടിയിരുന്നു. പിന്നാലെ 54 പന്തില്‍ 150 റണ്‍സ് തികച്ച് ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ 150 റണ്‍സെന്ന ലോക റെക്കോര്‍ഡും സ്വന്തമാക്കി. ഡബിള്‍ സെഞ്ചുറിക്ക് അരികെ 84 പന്തില്‍ 190 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കോര്‍ഡും വൈഭവ് ഇന്നലെ സ്വന്തമാക്കി. 1986ല്‍ 15 വയസും 209 ദിവസവും പ്രായമുള്ളപ്പോള്‍ റെയില്‍വേസിനായി സെഞ്ചുറി നേടിയ സഹൂര്‍ ഇലാഹിയുടെ റെക്കോര്‍ഡാണ് 14 വയസും 272 ദിവസവും പ്രായമുള്ള വൈഭവ് ഇന്നലെ മറികടന്നത്.

Scroll to load tweet…

രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കണമെങ്കില്‍ കുറഞ്ഞത് പതിനഞ്ച് വയസെങ്കിലും പ്രായമാകണമെന്നൈാണ് ഐസിസി നിബന്ധന. 2020ലാണ് ഐസിസി ഈ നിബന്ധന ഏര്‍പ്പെടുത്തിയത്. 2026 മാര്‍ച്ച് 26നാണ് വൈഭവിന് പതിനഞ്ച് വയസ് തികയുന്നത്. വൈഭവ് 35 പന്തില്‍ സെഞ്ചുറി നേടിയ കളിയില്‍ ബിഹാര്‍ ക്യാപ്റ്റൻ സാക്കിബുള്‍ ഗാനി 32 പന്തില്‍ സെഞ്ചുറി നേടി ലിസ്റ്റ് എ ക്രിക്കറ്റിലെ ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക