തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ നടൻ വിജയ്ക്ക് വോട്ട് ചെയ്യാനാവാത്തതിൽ മനംനൊന്ത് കരയുന്ന യുവതിയുടെ വീഡിയോ വൈറലായി. മലേഷ്യയിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങാനുള്ള ഫ്ലൈറ്റ് നഷ്ടപ്പെട്ടതിനാലാണ് യുവതിക്ക് വോട്ട് ചെയ്യാനാകാതെ പോയത്.
തമിഴ്നാട്ടിൽ ജനം ഇന്ന് വിധി എഴുതുകയാണ്. ആരാകും തമിഴ്നാട് ഭരിക്കാൻ പോകുന്നതെന്നറിയാനായി ഏവരും കാത്തിരിക്കുകയും ചെയ്യുന്നുണ്ട്. വിജയ് ആദ്യമായി മത്സരിക്കുന്നത് കൊണ്ടുതന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് അൽപം മധുരം കൂടുതലുമാണ്. തതവസരത്തിൽ തന്റെ പ്രിയതാരം വിജയ്ക്ക് വോട്ട് ചെയ്യാൻ കഴിയാത്തതിൽ മനംനൊന്ത് പൊട്ടിക്കരയുന്നൊരു യുവതിയുടെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
മലേഷ്യൽ നിന്നും തിരികെ വരാൻ നേരം ഫ്ലൈറ്റ് മിസായതിനെ തുടർന്നാണ് യുവതിയ്ക്ക് വോട്ട് ചെയ്യാനാകാത്തത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി മലേഷ്യയിൽ പോയതായിരുന്നു യുവതി. വിജയ്ക്ക് വോട്ടിടാൻ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ നാട്ടിലേക്കുള്ള ഫ്ലൈറ്റ് മിസ്സായി. പ്രിയ താരത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പിൽ പിന്തുണ നൽകാൻ കഴിയാത്തതിന്റെ വലിയ നിരാശയിലാണ് യുവതി പൊട്ടിക്കരഞ്ഞത്.
"ജോലിയുമായി ബന്ധപ്പെട്ട് മലേഷ്യയിൽ വന്നതായിരുന്നു ഞാൻ. പക്ഷേ എന്റെ മിസ്റ്റേക്ക് കാരണം ഫ്ലൈറ്റ് മിസ്സായി. എന്റെ ഭാഗത്താണ് തെറ്റ്. വോട്ട് ചെയ്യാൻ നാട്ടിലേക്ക് വരാനും സാധിച്ചില്ല. എന്റെ ഒരു വോട്ട് കൊണ്ട് എന്ത് വലിയ മാറ്റമാണ് സംഭവിക്കാൻ പോകുന്നതെന്ന് പലരും ചോദിച്ചേക്കാം. എന്നാൽ ഞങ്ങൾ ഒപ്പമുണ്ടെന്ന് അദ്ദേഹത്തിന്(വിജയ്) ഉറപ്പ് നൽകാനുള്ള വഴിയായിരുന്നു എനിക്ക് വോട്ട്. പക്ഷേ അത് ഞാൻ കൈവിട്ടിട്ട് നിൽക്കയാണ്. എനിക്കത് അംഗീകരിക്കാൻ പറ്റുന്നില്ല", എന്നാണ് കണ്ണീരടക്കാനാകാതെ യുവതി പറഞ്ഞത്. വിജയിയോടും മാപ്പും പറയുന്നുണ്ട് യുവതി.
അതേസമയം, നടന്‍ അജിത്ത് ആണ് ആദ്യമായി തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയത്. പിന്നാലെ നിരവധി സെലിബ്രിറ്റികള്‍ വോട്ടിടാനായി എത്തിച്ചേര്‍ന്നു. തൃഷ, വിക്രം, ധ്രുവ് വിക്രം, ജയറാം, പാര്‍വതി, കാളിദാസ് ജയറാം, രജനികാന്ത് തുടങ്ങി നിരവധി താരങ്ങളാണ് ഇന്ന് വോട്ട് രേഖപ്പെടുത്തിയത്.



