കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് താൻ ചതിക്കപ്പെട്ടുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞുള്ള മുരളി കുന്നുംപുറത്തിന്റെ വീഡിയോ പുറത്തുവന്നത്.
കൊച്ചി: ബിസിനസുകാരനും നിർമാതാവുമായ മുരളി കുന്നുംപുറത്തിന്റെ ആരോപണത്തിൽ ഇടപെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സുമതി വളവ് സിനിമയുടെ കളക്ഷൻ കണക്കുകൾ പരിശോധിക്കുമെന്നും അഭിലാഷ് പിള്ള അടക്കമുള്ളവരുമായും മുരളിയുമായും ചർച്ച നടത്തുമെന്നും അസോസിയേഷൻ അറിയിച്ചു. അതേസമയം, സിനിമ ലാഭമായിരുന്നുവെന്നാണ് കഥാകൃത്ത് അഭിലാഷ് പിള്ളയുടെ വിശദീകരണം. സിനിമയുടെ പേരിലല്ല മുരളിയുടെ സാമ്പത്തിക പ്രശ്നമെന്നും അഭിലാഷ് നിർമ്മാതാക്കളുടെ സംഘടനയെ അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് താൻ ചതിക്കപ്പെട്ടുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞുള്ള മുരളി കുന്നുംപുറത്തിന്റെ വീഡിയോ പുറത്തുവന്നത്. സുമതി വളവിന് തനിക്ക് 7 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും കഥാകൃത്തും സംവിധായകനും ചതിച്ചെന്നുമായിരുന്നു മുരളിയുടെ ആരോപണം.
മുരളി കുന്നുംപുറം വീഡിയോയില്‍ പറഞ്ഞത്
ജീവിതം വഴിമുട്ടി നിൽക്കുന്നൊരു അവസ്ഥയിലാണ്. ബിസിനസ്സിൽ കുറെ പൈസ പോയി. ആൾക്കാരെ വിശ്വസിച്ചു കുറെ പൈസ പോയി. കമ്പനിക്കാർക്ക് കുറെ പൈസ കൊടുക്കാനുണ്ട്. അതിനിടയ്ക്കാണ് സിനിമ എടുത്തത്. 'വെള്ളം'... അതിൽ അവസാനം അതിന്റെ പ്രൊഡ്യൂസർ ആയിപ്പോയതാണ്. രണ്ടാമത് 'നദികളിൽ സുന്ദരി യമുന'. ഉണ്ണി വെള്ളോറ, വിജേഷ് പാണത്തൂർ... ഈ രണ്ടാളും സിനിമ എടുക്കാൻ വന്നു. അങ്ങനെ ആ സിനിമ എടുത്തു. അതില്‍ രണ്ടുകോടി രൂപയുടെ നഷ്ടം വന്നു. പിന്നെ മൂന്നാമത് ‘സുമതി വളവ്’. സിനിമ വലിയ വിജയമാകുമെന്ന് കരുതി. എന്‍റെ ജീവിതം ഇപ്പോള്‍ കൈവിട്ടു പോയിരിക്കുകയാണ്. എനിക്ക് ഇപ്പോള്‍ മരിക്കുകയല്ലാതെ വേറെ വഴിയില്ല. ജീവിച്ചിട്ട് മതിയായിട്ടില്ല, കൊതി തീർന്നിട്ടില്ല. പക്ഷെ ഈ സിനിമ കാരണം ഏഴ് കോടിയോളം രൂപ നഷ്ടം വന്നു. എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല. എന്നെ എല്ലാവരും ചതിച്ചു, എല്ലാവരും പറ്റിച്ചു. എന്നെ ഇങ്ങനെയാക്കി. അഭിലാഷ് പിള്ള, വിഷ്ണു, അഭിലാഷ് പിള്ളയോടൊക്കെ.. അവനെയൊന്നും ഒരിക്കലും വിശ്വസിക്കരുത്. എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷെ മരിക്കാൻ ധൈര്യമില്ല. എനിക്ക് വേറെ വഴിയില്ല. മാപ്പ്



