90-കളിലെ ജനപ്രിയ സീരിയലായ 'ശക്തിമാൻ' ബിഗ് ബജറ്റിൽ സിനിമയാകുന്നു. പ്രധാന വേഷത്തിലേക്ക് രൺവീർ സിംഗിനെ വേണ്ടെന്നും, അനുയോജ്യനായ ഒരു പുതുമുഖത്തെ കണ്ടെത്താൻ രാജ്യവ്യാപകമായി ഓഡിഷൻ നടത്തുമെന്നും മുകേഷ് ഖന്ന.
ഒരുകാലത്ത് കുട്ടികളുടെയും മുതിർന്നവരുടേയും സൂപ്പർ ഹീറോ ആയിരുന്നു ശക്തിമാൻ. മുകേഷ് ഖന്ന കേന്ദ്ര കഥാപാത്രമായി എത്തിയ ഈ സീരിയൽ കാണാൻ ടിവിയ്ക്ക് മുന്നിൽ ഇരിക്കാത്ത ഒരു 90's കിഡ്ഡും ഉണ്ടായിരിക്കില്ലെന്ന് തീർച്ചയാണ്. ഓരോരുത്തരും ആവേശത്തോടെ മിനിസ്ക്രീനിൽ കണ്ടിരുന്ന ശക്തിമാൻ ബിഗ് സ്ക്രീനിൽ വരികയാണ്. അതിന്റെ അണിയറപ്രവർത്തനങ്ങൾ മുന്നോട്ട് പോകുകയാണ്. ശക്തിമാനായി അഭിനയിക്കുകയും സീരിയല്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്യുകയും ചെയ്ത മുകേഷ് ഖന്ന വന്‍ പ്രൊജക്ടായാണ് സിനിമ ആലോചിക്കുന്നത്. ചിത്രത്തിൽ രൺവീർ ആയിരിക്കും പ്രധാന വേഷത്തിലെത്തുക എന്ന അഭ്യൂഹങ്ങൾ പലപ്പോഴും ഉയർന്നിരുന്നു.
എന്നാൽ ശക്തിമാനായി രൺവീർ സിംഗ് വേണ്ടെന്ന നിലപാട് വീണ്ടും ആവർത്തിച്ചിരിക്കുകയാണ് മുകേഷ് ഖന്ന. അഭിനയത്തിന് പുറമെ ആ വേഷത്തിന് അനുയോജ്യമായ മുഖം ആവശ്യമാണെന്നും ഇതിലൂടെ തനിക്ക് കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നതെന്നും മുകേഷ് പറയുന്നു. ഒരു ദേശീയ മാധ്യമത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിനിമയുമായി മുന്നോട്ട് പോകാൻ വലിയ തുക സോണി തനിക്ക് വാഗ്ദാനം ചെയ്തുവെന്നും എന്നാൽ വലിയ താരനിര വേണമെന്നാണ് അവർ വാശിപിടിക്കുന്നതെന്നും മുകേഷ് ഖന്ന പറഞ്ഞു. അതിനോട് തനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞ മുകേഷ് ഖന്ന, ഒരു സൂപ്പർ താരത്തെ അല്ല പുതുമുഖത്തെയാണ് ശക്തിമാനായി പരിഗണിക്കുന്നതെന്നും അതിനായി ഇന്ത്യയിലുടനീളം ഒഡിഷൻ നടത്തുമെന്നും വ്യക്തമാക്കി.
2022ലാണ് സോണി പിക്‌ചേഴ്‌സ് ശക്തിമാന്‍ സിനിമ പ്രൊജക്ട് പ്രഖ്യാപിച്ചത്. ഐക്കണിക് സൂപ്പർഹീറോയെ തിരികെ കൊണ്ടുവരുന്ന മൂന്ന് ഭാഗമായാണ് ചിത്രം വരുന്നത് എന്നായിരുന്നു വിവരം. സിനിമയ്ക്ക് 200-300 കോടി രൂപ ചെലവ് വരുമെന്ന് നേരത്തെ മുകേഷ് ഖന്ന വ്യക്തമാക്കിയിരുന്നു.



