നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) കൊച്ചിയിലെ എളമക്കരയിൽ അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ പത്ത് വർഷമായി ചികിത്സയിലായിരുന്നു. മോഹൻലാൽ വീട്ടിലെത്തിയിട്ടുണ്ട്.
മലയാള സിനിമയ്ക്ക് മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ സമ്മാനിച്ച അമ്മ ശാന്തകുമാരി വിട വാങ്ങി. കൊച്ചിയിലെ എളമക്കരയിൽ വച്ചായിരുന്നു മോഹൻലാലിന്റെ അമ്മയുടെ വിയോഗം. 90 വയസായിരുന്നു. ലാലു എന്നാണ് മോഹൻലാലിനെ അമ്മ വിളിക്കാറുള്ളത്. അമ്മയുടെ പൊന്നാരമകനുമാണ് അദ്ദേഹം. അമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
മകൻ മലയാള സിനിമയുടെ എന്നല്ല ഇന്ത്യൻ സിനിമയുടെ തലപ്പത്ത് നിൽക്കുമ്പോഴും മകന്റെ മൂന്ന് സിനിമകൾ കാണാൻ ശാന്തകുമാരി തയ്യാറായിട്ടില്ല. വർഷങ്ങൾക്ക് മുൻപൊരു അഭിമുഖത്തിൽ അവർ തന്നെ അത് തുറന്നു പറയുകയും ചെയ്തിരുന്നു. കിരീടം, ചെങ്കോൽ, താളവട്ടം തുടങ്ങിയ മൂന്ന് ചിത്രങ്ങളായിരുന്നു അവ.
"കിരീടവും ചെങ്കോലും ഞാൻ കാണത്തില്ല. ഭയങ്കര കഷ്ടവ അത്. അടിയൊക്കെയാണ്. എനിക്ക് കാണണ്ട. ചെങ്കോൽ ഞാൻ കണ്ടിട്ടേ ഇല്ല. കിരീടം ആദ്യം കുറച്ച് കണ്ടു. പിന്നെ എനിക്ക് കാണണ്ട. താളവട്ടവും ഞാൻ കണ്ടിട്ടില്ല. അതൊന്നും കാണുകയും ഇല്ല. കിലുക്കം പോലുള്ള സിനിമകൾ കാണാൻ ഇഷ്ടമാണ്. ചിത്രം ലാസ്റ്റ് ഭാഗം ആയപ്പോൾ ഞാൻ എഴുന്നേറ്റ് പോയി", എന്നായിരുന്നു ഒരു സ്വകാര്യ ചാനലിനോട് അന്ന് ശാന്ത കുമാരി പറഞ്ഞത്.
പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലിരിക്കെയാണ് ശാന്തുമാരിയുടെ വിയോഗം. അമൃത ആശുപത്രിയിലായിരുന്നു ചികിത്സ. മോഹന്‍ലാല്‍ വീട്ടില്‍ എത്തിയിട്ടുണ്ട്. പല വേദികളിലും അമ്മയെ കുറിച്ച് വാചാലനാകാറുള്ള മോഹൻലാലിനെ പലയാവർത്തി മലയാളികൾ കണ്ടിട്ടുണ്ട്. 89ാം പിറന്നാള്‍ ദിനം അമ്മയ്ക്കായി മോഹൻലാൽ എളമക്കരയിലെ വീട്ടിൽ സംഗീതാര്‍ച്ചന നടത്തിയിരുന്നു. ഇതിന്റെ വീഡിയോ അന്ന് വലിയ രീതിയിൽ വൈറലാകുകയും ചെയ്തിരുന്നു.



