മഹാരാഷ്ട്രയിലെ താനെയിൽ കലിമ ചൊല്ലാൻ വിസമ്മതിച്ച രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ ഒരാൾ കുത്തിപ്പരിക്കേൽപ്പിച്ചു. ലോൺ വോൾഫ് ആക്രമണമെന്ന് സംശയിക്കുന്ന കേസ് മഹാരാഷ്ട്ര എടിഎസ് അന്വേഷിക്കുകയാണ്. പ്രതിയുടെ വസതിയിൽ നിന്ന് ഐഎസിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്ന കൈയെഴുത്തു പ്രതികൾ കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹതയേറി.

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 31 കാരനെതിരെ അന്വേഷണം. ഏപ്രിൽ 27 ന് പുലർച്ചെയാണ് മുംബൈയിലെ പ്രാന്തപ്രദേശമായ മീര റോഡിലെ നയാ നഗർ പ്രദേശത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമാണ് ആക്രമണം നടന്നത്. ജബാർ സുബൈർ അൻസാരി എന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. വഴി ചോദിക്കാനെന്ന വ്യാജേന ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡുകളെ സമീപിച്ചുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ദൃക്‌സാക്ഷികളുടെ മൊഴി പ്രകാരം, അയാൾ ഗാർഡിനെ കലിമ ചൊല്ലാൻ ആവശ്യപ്പെടുകയും പരാജയപ്പെട്ടപ്പോൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഇരുവരെയും ആക്രമിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. 

‘ലോൺ വോൾഫ്’ രീതിയിലാണ് (ഒരു വ്യക്തി സ്വയം ആസൂത്രണം ചെയ്ത് നടത്തുന്ന ഭീകരാക്രമണങ്ങളെയാണ് ലോൺ വോൾഫ് ആക്രമണം എന്ന് പറയുക. ഏതെങ്കിലും ഒരു ഭീകരസംഘടനയുടെ നേരിട്ടുള്ള സഹായമോ, ആയുധങ്ങളോ, പരിശീലനമോ ഇല്ലാതെയാണ് ഇവർ ഇത്തരം ആക്രമണങ്ങൾ നടത്തുന്നത്) ആക്രമണമെന്നും പൊലീസ് സംശയിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രാജ്കുമാർ മിശ്ര, സുബ്രതോ രമേശ് സെൻ എന്നിവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിശ്രയുടെ നില ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. തർക്കത്തെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. അൻസാരി ആദ്യം മിശ്രയെ കുത്തിയ ശേഷം സമീപത്തുണ്ടായിരുന്ന സെന്നിനെ ആക്രമിച്ചു. 

സംഭവം നടന്ന് 90 മിനിറ്റിനുള്ളിൽ അൻസാരിയെ അറസ്റ്റ് ചെയ്തു. കേസിന്റെ ഗൗരവവും പ്രതിയുടെ പശ്ചാത്തലവും ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അന്വേഷണം ഏറ്റെടുത്തു. അൻസാരിയുടെ വസതിയിൽ നടത്തിയ പരിശോധനകൾ കൂടുതൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഐഎസിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്ന കൈയെഴുത്തു പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തതായും ആക്രമണത്തെ ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായി വിശേഷിപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്. തീവ്രവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാൻ രേഖകളും വീഡിയോകളും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. അൻസാരി ഒരു സയൻസ് ബിരുദധാരിയാണ്. അമേരിക്കയിൽ നിന്ന് 2019ലാണ് ഇന്ത്യയിൽ എത്തിയത്. മീര റോഡിൽ ഒറ്റയ്ക്കായിരുന്നു താമസം. ഓൺലൈൻ കെമിസ്ട്രി കോച്ചിംഗ് ക്ലാസ് നടത്തിയിരുന്നു.