അസഭ്യം പറഞ്ഞ് യുവതിയുടെ കൈ പിടിച്ച് തിരിച്ചും മുഖത്ത് കുത്തിപ്പിടിച്ചും നടന്ന അധിക്ഷേപത്തിൽ വിമർശനം ശക്തമാണ്.
ഭോപ്പാൽ: മത പരിവർത്തനം നടത്തിയെന്ന് ആരോപിച്ച് കാഴ്ചാ പരിമിതിയുള്ള യുവതിക്ക് നേരെ അധിക്ഷേപവുമായി ബിജെപി നേതാവ്. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. തിങ്കഴാഴ്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് അധിക്ഷേപം പുറത്തറിയുന്നത്. ഗൊരഖ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഹവാ ബാഗിലെ ക്രിസ്ത്യൻ ആരാധനാലയത്തിൽ വച്ചാണ് കാഴ്ചാ പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് അധിക്ഷേപിച്ചത്. ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. ജബൽപൂരിൽ അടുത്തിടെ വൈസ് പ്രസിഡന്റായി നിയമിതയായ അഞ്ജു ഭാർഗവയ്ക്കെതിരെയാണ് വീഡിയോ വൈറലായതിന് പിന്നാലെ വിമർശനം രൂക്ഷമാവുകയാണ്. പൊലീസുകാർ അടക്കമുള്ളവർ ഉള്ള സമയത്താണ് അഞ്ജു ഭാർഗവ കാഴ്ചാ പരിമിതിയുള്ള യുവതിയെ അധിക്ഷേപിക്കുന്നത്. അസഭ്യം പറഞ്ഞ് യുവതിയുടെ കൈ പിടിച്ച് തിരിച്ചും മുഖത്ത് കുത്തിപ്പിടിച്ചും നടന്ന അധിക്ഷേപത്തിൽ വിമർശനം ശക്തമാണ്.
പണം കിട്ടാനായി ബിസിനസ് നടത്തുകയാണ് മതപരിവർത്തനത്തിലൂടെയാണ് പ്രധാനമായുള്ള ആരോപണം. കയ്യേറ്റം ചെയ്യാതെ സംസാരിക്കാനും മര്യാദയ്ക്ക് സംസാരിക്കാനും യുവതി ആവശ്യപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. അടുത്ത ജന്മത്തിലും യുവതി കാഴ്ചാപരിമിതി നേരിടുമെന്നതടക്കമുള്ള ശാപവാക്കുകളാണ് ബിജെപി വനിതാ നേതാവ് നടത്തിയത്. ഞെട്ടിക്കുന്ന വീഡിയോ എക്സിൽ കോൺഗ്രസ് ദേശീയ ചെയർപേഴ്സൺ കൂടിയായ സുപ്രിയ ശ്രീനാഥെയാണ് പങ്കുവച്ചത്.


