ഗുജറാത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. സംസ്ഥാനത്തെ പ്രധാന മുനിസിപ്പൽ കോർപ്പറേഷനുകളിലും ജില്ലാ, താലൂക്ക് പഞ്ചായത്തുകളിലും ബിജെപി വ്യക്തമായ ലീഡ് നേടിയപ്പോൾ കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും കനത്ത തിരിച്ചടി നേരിട്ടു. ചിലയിടങ്ങളിൽ എഐഎംഐഎം, സമാജ്വാദി പാർട്ടി എന്നിവർ സാന്നിധ്യമറിയിച്ചു.
അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ ജയം. സംസ്ഥാനത്തെ എല്ലാ കോർപ്പറേഷനുകളിലും ബിജെപി മുന്നിൽ. സൂറത്തിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചു പിടിച്ചു. നഗരസഭകളിൽ ആംആദ്മി പാർട്ടിക്കും കോൺഗ്രസിനും തിരിച്ചടിയേറ്റു. സംസ്ഥാനത്തെ നാല് പ്രധാന മുനിസിപ്പൽ കോർപ്പറേഷനുകളായ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട് എന്നിവിടങ്ങളിൽ ബിജെപി വ്യക്തമായ ലീഡ് നേടുന്നതായി ആദ്യ ട്രെൻഡുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ 15 മുനിസിപ്പൽ കോർപ്പറേഷനുകൾ, 84 മുനിസിപ്പാലിറ്റികൾ, 34 ജില്ലാ പഞ്ചായത്തുകൾ, 260 താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഞായറാഴ്ച നടന്നു.
ബിജെപി ഏകപക്ഷീയമായി തൂത്തുവാരുമെന്നാണ് ആദ്യഘട്ട സൂചന. മിക്ക ജില്ലകളിലും താലൂക്ക് പഞ്ചായത്തുകളിലും അവരുടെ സ്ഥാനാർത്ഥികൾ മുന്നിലാണ്. പലയിടത്തും ആം ആദ്മി പാർട്ടി ബിജെപിക്ക് വെല്ലുവിളിയാകുന്നു. അതേസമയം കോൺഗ്രസ് സ്വാധീനമുറപ്പിക്കാനായി പൊരുതുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ മുനിസിപ്പൽ കോർപ്പറേഷനായ അഹമ്മദാബാദിൽ ബിജെപിക്ക് വ്യക്തമായ ലീഡോടെ മുന്നേറുന്നു. റിപ്പോർട്ടുകൾ പ്രകാരം, 192 സീറ്റുകളിൽ ഇതുവരെ 70 ഇടത്ത് സീറ്റുകളിൽ ബിജെപി മുന്നിലാണ്. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് നിലവിൽ എട്ട് സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
ആകെ 120 സീറ്റുകളുള്ള സൂററ്റ് മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപി, ആം ആദ്മി പാർട്ടി, കോൺഗ്രസ് എന്നിവർ തമ്മിൽ ത്രികോണ മത്സരം പ്രതീക്ഷിച്ചിരുന്നു. എന്നാൽ 120 സീറ്റുകളുള്ള കോർപ്പറേഷനിൽ ബിജെപി വ്യക്തമായ ലീഡോടെ കുതിയ്ക്കുന്നു. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവച്ച ആം ആദ്മി പാർട്ടി നിലവിൽ രണ്ട് സീറ്റുകളിൽ മുന്നിലാണ്. വഡോദര മുനിസിപ്പൽ കോർപ്പറേഷനിലെ 76 സീറ്റുകളിൽ ഭൂരിപക്ഷത്തിലും ബിജെപി ലീഡ് ചെയ്യുന്നു. രാജ്കോട്ടിലെ 72 സീറ്റുകളിലും ബിജെപി മുന്നേറുകയാണ്. ഖേഡ ജില്ലയിൽ അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി ആദ്യമായി ഒരു സീറ്റ് നേടി. കച്ചിലെ ഭുജിലെ ഒന്നാം വാർഡിൽ ശക്തമായ മുന്നേറ്റം നടത്തിയ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎം അപ്രതീക്ഷിത വിജയത്തിലേക്ക്. ഭുജ് മുനിസിപ്പാലിറ്റിയിൽ 3 എഐഎംഐഎം സ്ഥാനാർത്ഥികൾ മുന്നിലാണ്.
