ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്നു. പ്രതിരോധം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്തോ-പസഫിക് സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണമനുസരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് രാത്രിയോടെ ഇന്ത്യയിലെത്തും. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനമാണ്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇരുനേതാക്കളും ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പ്രതിരോധ രംഗത്ത് സുപ്രധാന കരാറിന് സന്ദര്‍ശനം ഇടയാക്കും. ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഫ്രഞ്ച് പ്രതിരോധ മന്ത്രി കാതറിന്‍ വൗട്രിനും കൂടിക്കാഴ്ച്ച നടത്തും. ആറാമത് ഇന്ത്യ-ഫ്രാന്‍സ് വാര്‍ഷിക പ്രതിരോധ ചര്‍ച്ചയിലാണ് ഇുവരും ഒത്തു ചേരുക. നാളെ ഫ്രഞ്ച് പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തും.

സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ മാക്രോൺ പങ്കെടുക്കും. ആഗോളതലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പങ്കിനെക്കുറിച്ചും ഉത്തരവാദിത്തമുള്ള ഉപയോഗത്തെക്കുറിച്ചും ഉച്ചകോടിയിൽ ചർച്ചകൾ നടക്കും.

പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മാക്രോണും മുംബൈ സന്ദർശിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക വിദ്യ, ഗവേഷണം, പുത്തൻ ആശയങ്ങൾ എന്നിവയിലെ സഹകരണം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇന്തോ-പസഫിക് മേഖലയിലെ സഹകരണം ഉൾപ്പെടെയുള്ള സുപ്രധാന പ്രാദേശിക, ആഗോള വിഷയങ്ങളും ചർച്ചാവിഷയമാകും. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി ഫ്രാൻസ് സന്ദർശിച്ചിരുന്നു.