ഗുജറാത്തിലെ നദിയാദിൽ ചരക്ക് വാഹനം വിട്ടുനൽകാൻ 55 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട രണ്ട് സെൻട്രൽ ജിഎസ്ടി ഉദ്യോഗസ്ഥരെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. കൈക്കൂലിയുടെ ആദ്യ ഗഡുവായ 10 ലക്ഷം രൂപ സ്വീകരിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
അഹമ്മദാബാദ്: ഗുജറാത്തിലെ നദിയാദിൽ ചരക്ക് വാഹനം വിട്ടുനൽകാൻ 55 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട രണ്ട് സെൻട്രൽ ജിഎസ്ടി ഉദ്യോഗസ്ഥരെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. നദിയാദിലെ സെൻട്രൽ ജിഎസ്ടി ഭവനിൽ വെച്ച് കൈക്കൂലിയുടെ ആദ്യ ഗഡുവായ 10 ലക്ഷം രൂപ സ്വീകരിക്കുന്നതിനിടെയാണ് ഇവർ വലയിലായത്. ജിഎസ്ടി സൂപ്രണ്ട് (ക്ലാസ്-2) അമർനാഥ് ഗോവർധൻറാം സരോജ്, ജിഎസ്ടി ഇൻസ്പെക്ടർ (ക്ലാസ്-2) സുബോധ് സുഭാഷ് ചൗഹാൻ എന്നിവരാണ് പിടിയിലായ ഉദ്യോഗസ്ഥർ. പരാതിക്കാരനായ ട്രാൻസ്പോർട്ട് ഉടമയുടെ സാധനങ്ങൾ കയറ്റിയ ട്രക്ക് ജിഎസ്ടി ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചിരുന്നു.
രേഖകളിൽ പോരായ്മയുണ്ടെന്ന് ആരോപിച്ച ഉദ്യോഗസ്ഥർ, വാഹനം വിട്ടുനൽകുന്നതിനും നിയമനടപടികൾ ഒഴിവാക്കുന്നതിനുമായി 55 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പത്ത് ലക്ഷം രൂപ ഉടൻ നൽകണമെന്നും ഇവർ നിർബന്ധിച്ചു. കൈക്കൂലി നൽകാൻ തയ്യാറാകാത്ത പരാതിക്കാരൻ എസിബി ഹെൽപ്ലൈൻ നമ്പറായ 1064-ൽ വിവരം അറിയിച്ചു. തുടർന്ന് ഗാന്ധിനഗർ എസിബി യൂണിറ്റ് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിൽ ഓഫീസിനുള്ളിൽ വെച്ച് തന്നെ ഇവർ പിടിയിലാവുകയായിരുന്നു.
പണം കൈമാറുന്നതിനിടയിലുള്ള സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത എസിബി സംഘം, പണം സ്വീകരിച്ച ഉടൻ തന്നെ ഇരുവരെയും കസ്റ്റഡിയിലെടുത്തു. 10 ലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത എസിബി, ഈ ഉദ്യോഗസ്ഥർക്ക് പിന്നിൽ മറ്റ് ഉന്നതർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. നദിയാദിലെ ഈ വൻ വേട്ട ജിഎസ്ടി വകുപ്പിനുള്ളിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.


