രാജ്യം നക്സൽ (മാവോയിസ്റ്റ്) സംഘർഷങ്ങളിൽ നിന്ന് പൂർണ്ണമായും മുക്തമായെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. പുതിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം രാജ്യത്ത് ഒരു ജില്ല പോലും നക്സൽ ബാധിതമല്ല. എന്നിരുന്നാലും, മുൻപ് ശക്തമായ മാവോയിസ്റ്റ് സ്വാധീനമുണ്ടായിരുന്ന 38 ജില്ലകളെ 'ലെഗസി ആൻ്റ് ത്രസ്റ്റ് ഡിസ്ട്രിക്ട്സ്' എന്ന പുതിയ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദില്ലി: രാജ്യം നക്സൽ (മാവോയിസ്റ്റ്) സംഘർഷങ്ങളിൽ നിന്ന് മുക്തമായെന്ന് കേന്ദ്ര സർക്കാർ. ദില്ലിയിൽ നടന്ന ഉന്നത തല അവലോകനത്തിന് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സംസ്ഥാനങ്ങളോട് വ്യക്തമാക്കിയത്. ഇത് ചരിത്രപരമായ നേട്ടമാണെന്നും കേന്ദ്രസർക്കാർ പറഞ്ഞു. എട്ട് സംസ്ഥാനങ്ങൾക്ക് അയച്ച ഔദ്യോഗിക അറിയിപ്പ് പ്രകാരം രാജ്യത്തെ ഒരൊറ്റ ജില്ല പോലും ഇപ്പോൾ നക്സൽ സംഘർഷ ബാധിതമല്ല. രാജ്യത്തെ ഇടത് തീവ്രവാദം അവസാനിപ്പിക്കാനുള്ള നയത്തിൻ്റെ ഭാഗമായി 2015 ൽ അവതരിപ്പിച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയമായാണ് കേന്ദ്രം ഇതിനെ വിശേഷിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 30 ന് ഇന്ത്യ മാവോയിസ്റ്റ് സ്വാധീനത്തിൽ നിന്ന് മുക്തമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. മാർച്ച് അവസാന വാരം ഛത്തീസ്ഗഡിലെ ബിജാപൂർ, ഝാർഖണ്ഡിലെ വെസ്റ്റ് സിങ്ഭൂം ജില്ലകൾ മാവോയിസ്റ്റ് ബാധിത മേഖലയായാണ് അടയാളപ്പെടുത്തിയിരുന്നത്. എന്നാൽ ഏപ്രിൽ എട്ടിലെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ഈ ജില്ലകളും മാവോയിസ്റ്റ് മുക്തമാണ്.
എങ്കിലും ഇത്രയും കാലം ശക്തമായ മാവോയിസ്റ്റ് സ്വാധീനമുണ്ടായിരുന്ന ജില്ലകളെ ലെഗസി ആൻ്റ് ത്രസ്റ്റ് ഡിസ്ട്രിക്ട്സ് എന്ന പുതിയ പട്ടികയിൽ ഉൾപ്പെടുത്തി ശക്തമായ നിരീക്ഷണം തുടരാനാണ് കേന്ദ്ര സർക്കാരിൻ്റെ തീരുമാനം. ആന്ധ്ര, ബിഹാർ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തെലങ്കാന, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള 38 ജില്ലകളാണ് ഈ പട്ടികയിലുള്ളത്.


