വർഷങ്ങളായി തുടരുന്ന ലൈംഗികാതിക്രമങ്ങളും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് എട്ടോളം വനിതാ ജീവനക്കാർ പരാതിയുമായി വന്നപ്പോഴാണ് കൊടും ക്രൂരതയുടെ വിവരങ്ങൾ പുറത്ത് വന്നത്. ലൈംഗിക പീഡനം, മാനസിക പീഡനം, മതപരമായ വിവേചനങ്ങൾ എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് ടിസിഎസ് കേന്ദ്രത്തിലെ ജീവനക്കാർ ഉന്നയിച്ചത്.

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) ബിസിനസ് പ്രോസസ് ഔട്ട്സോഴ്‌സിംഗ് (BPO) കേന്ദ്രത്തിലെ നിർബന്ധിത മതപരിവർത്തന കേസിൽ പ്രതിയായ യുവതി കോടതിയിൽ താൻ ഗ‍ർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നിദ ഖാൻ കോടതിയെ സമീപിച്ചു. ഒളിവിലുള്ള നിദ മുനകൂർ ജാമ്യത്തിനായി നാസിക്കിലെ പ്രാദേശിക കോടതിയിലാണ് ഹ‍ർജി നൽകിയത്. ഗർഭിണിയായ തന്‍റെ ആരോഗ്യസ്ഥിതി ഒരു പ്രധാന ഘടകമായി ചൂണ്ടിക്കാട്ടി കേസിൽ ജാമ്യം നേടാനാണ് നിദയുടെ ശ്രമം.

ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റിൽ ഉയർന്ന പീഡന, മതപരിവർത്തന പരാതികളെ തുടർന്ന് കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി പൊലീസ് ഇടപെട്ട് നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ വ്യാഴാഴ്ച കമ്പനി ജീവനക്കാർക്ക് നിർദ്ദേശം നൽകി. തൊഴിലിടത്തിൽ വർഷങ്ങളോളം നീണ്ടുനിന്ന മാനസിക പീഡനങ്ങളും മതപരമായ വിവേചനങ്ങളും പുറത്തുവന്നതോടെയാണ് ഓഫീസ് താൽക്കാലികമായി അടച്ചുപൂട്ടിയത്. വർഷങ്ങളായി തുടരുന്ന ലൈംഗികാതിക്രമങ്ങളും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് എട്ടോളം വനിതാ ജീവനക്കാർ പരാതിയുമായി വന്നപ്പോഴാണ് കൊടും ക്രൂരതയുടെ വിവരങ്ങൾ പുറത്ത് വന്നത്.

ലൈംഗിക പീഡനം, മാനസിക പീഡനം, മതപരമായ വിവേചനങ്ങൾ എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് ടിസിഎസ് കേന്ദ്രത്തിലെ ജീവനക്കാർ ഉന്നയിച്ചത്. ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കാനും താൽപ്പര്യമില്ലാത്ത മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനും ജീവനക്കാരെ നിർബന്ധിച്ചിരുന്നതായും ആരോപണങ്ങളുണ്ട്. പ്രതികളിലൊരാൾ ഒരു ജീവനക്കാരിയെ വിവാഹം കഴിക്കാമെന്ന് വ്യാജ വാഗ്ദാനം നൽകി പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായി പോലീസ് പറഞ്ഞു. പ്രതി ജീവനക്കാരിലൊരാളെ അനുചിതമായി സ്പർശിക്കുകയും അവരുടെ വ്യക്തിപരവും ദാമ്പത്യപരവുമായ ജീവിതത്തെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട് ഒമ്പത് എഫ്ഐആറുകളാണ് പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ ഏഴ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ എട്ട് പ്രതികളെയാണ് പോലീസ് അറസ്റ്റുചെയ്തിരിക്കുന്നത്. അറസ്റ്റിലായ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി, എച്ച്ആർ മേധാവി അശ്വിനി ചൈനാനി എന്നിവരെ ടിസിഎസ് ജോലിയിൽ നിന്നും പിരിച്ച് വിട്ടു. ഒളിവിലുള്ള നിദ ഖാനായി പ്രത്യേക അന്വേഷണ സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.