തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒരു നിഴൽ മുഖ്യമന്ത്രിയാണെന്നും നാല് മന്ത്രിമാർ ചേർന്നാണ് സംസ്ഥാനം ഭരിക്കുന്നതെന്നും പി.എം.കെ അധ്യക്ഷൻ അൻപുമണി രാംദാസ് ആരോപിച്ചു. നടൻ വിജയുടെ പാർട്ടിക്ക് വോട്ട് ലഭിക്കില്ലെന്നും കാവേരി പ്രശ്നത്തിൽ ഡി.കെ ശിവകുമാറിന്റെ നിലപാട് ഡിഎംകെ സഖ്യത്തിന് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ ആഞ്ഞടിച്ച് പി.എം.കെ അധ്യക്ഷൻ അൻപുമണി രാംദാസ്. സ്റ്റാലിൻ നിഴൽ മുഖ്യമന്ത്രിയാണെന്നും സ്റ്റാലിനെ ഇരുട്ടത്ത് നിർത്തി ഭരണം നടത്തുന്നത് നാലു മന്ത്രിമാരാണെന്നും പാട്ടാളി മക്കൾ കക്ഷി അധ്യക്ഷൻ ആരോപിച്ചു. തമിഴ്നാട്ടിൽ മുഖ്യമന്ത്രി സ്റ്റാലിന്റെ നിഷ്ക്രിയത്വം മുതലാക്കുകയാണ്. സ്റ്റാലിനെ ഇരുട്ടത്ത് നിർത്തി നാല് മന്ത്രിമാർ ചേർന്നാണ് ഭരണം നടത്തുന്നത്. തമിഴ്നാട് സ്ത്രീകൾക്ക് സുരക്ഷയില്ലാത്ത സംസ്ഥാനമായി മാറിക്കഴിഞ്ഞു. തമിഴകം ഭരിക്കുന്നത് പിആർ സർക്കാരാണ്. എഐഎഡിഎംകെ സഖ്യം ഇക്കുറി അധികാരത്തിലെത്തുമെന്നും അൻപുമണി രാംദാസ് വ്യക്തമാക്കി.
തമിഴ്നാട്ടിൽ വിജയ് വലിയ പ്രതീക്ഷയല്ല. ടിവികെയ്ക്ക് വോട്ട് കിട്ടില്ല. വിജയ്ക്ക് ജനങ്ങളുടെ വോട്ട് ലഭിക്കില്ല. വിജയിക്കൊപ്പമുള്ളത് ഏതൊരു നടനും ഒപ്പം കൂട്ടാൻ കഴിയുന്ന ആൾക്കൂട്ടം മാത്രമാണ്. ആൾക്കൂട്ടം വോട്ടാകില്ല.
കാവേരി നദീ പ്രശ്നം ധർമ്മപുരി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ പ്രതിഫലിക്കും. കർണാടകത്തിൽ ഡാം പണിയാൻ നടക്കുന്ന ഡി കെ.ശിവകുമാർ തമിഴ്നാട്ടിൽ വോട്ട് ചോദിച്ചെത്തുന്നത് വിരോധാഭാസമാണ്. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി ഡി.കെ. പ്രചാരണത്തിന് എത്തുന്നത് ഡിഎംകെ സഖ്യത്തിന് തിരിച്ചടിയാകും. അച്ഛനുമായുള്ള പ്രശ്നങ്ങൾ പിഎംകെയുടെ സാധ്യതകളെ ബാധിക്കില്ലെന്നും പാർട്ടിയും അണികളും തനിക്കൊപ്പം എന്നും ഡോ. അൻപുമണി രാംദാസ് വ്യക്തമാക്കി.


