ശബരിമലയിലെ യുവതീപ്രവേശന ഹർജികളിലെ  വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും. ഹർജിക്കാർക്ക് മൂന്ന് ദിവസം വാദിക്കാം. പുന:പരിശോധനയെ എതിർക്കുന്നവർക്ക് ഏപ്രിൽ 14 മുതൽ 17 വരെയും വാദിക്കാം.

ദില്ലി: ശബരിമലയിലെ യുവതീപ്രവേശന ഹർജികളിലെ ഒമ്പതം​ഗ ബെഞ്ചിന്റെ വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും. ഹർജിക്കാർക്ക് മൂന്ന് ദിവസം വാദിക്കാം. പുന:പരിശോധനയെ എതിർക്കുന്നവർക്ക് ഏപ്രിൽ 14 മുതൽ 17 വരെയും വാദിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. അമിക്കസ് ക്യൂറിയുടെ വാദം ഏപ്രിൽ 21ന് ആയിരിക്കും. ഏപ്രിൽ 22ന് വാദം പൂർത്തിയാക്കും. അതേസമയം, ‍ചീഫ് ജസ്റ്റിസ് ബെഞ്ചിൽ ആരൊക്കെയാണ് ഉള്ളതെന്ന് ഇനി നിശ്ചയിക്കും.

യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതം​ഗ ബെഞ്ചിന് നേതൃത്വം നൽകാൻ സാധ്യത. വിവിധ മതങ്ങളുടെ വിഷയം ഒന്നിച്ചു പരിഗണിക്കണം എന്ന അഭിഭാഷകരുടെ ആവശ്യത്തിന് പഴയ 9 അംഗ ബെഞ്ചിൽ ഇപ്പോൾ കോടതിയിൽ ബാക്കിയുള്ളത് താൻ മാത്രമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പുന:പരിശോധനയെ അനുകൂലിക്കുന്നു എന്ന് കേന്ദ്രവും ഹർജികളെ എതിർക്കുന്നില്ലെന്ന് സംസ്ഥാനവും അറിയിച്ചു.

തന്ത്രിയുടെ അഭിഭാഷകൻ കൃഷ്ണകുമാർ സിംഗിനെ ഹർജിക്കാരുടെ നോഡൽ അഭിഭാഷകനായി നിശ്ചയിച്ചിട്ടുണ്ട്. അഭിഭാഷകൻ കെ പരമേശ്വറിനോട് അമികസ് ക്യുറിയാവാൻ കോടതി നിർദേശിച്ചു. അഭിഭാഷകൻ ശിവം സിംഗ് അമിക്കസ് ക്യൂറിയെ സഹായിക്കും. 9 അംഗ ബഞ്ചിന്റെ വിധിക്കനുസൃതമായി അഞ്ചംഗ ബെഞ്ച് വീണ്ടും ശബരിമല പുനഃപരിശോധന ഹർജികൾ പരിഗണിച്ച് അന്തിമ വിധി പുറപ്പെടുവിക്കും.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming