സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ ഉദയഭാനു ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി തുടങ്ങുമെന്നും വക്കീൽ നോട്ടീസ്
തിരുവനന്തപുരം: സിപിഎം നേതാവ് കെപി ഉദയഭാനുവിനെതിരെ വക്കീൽ നോട്ടീസുമായി ആൻ്റോ ആൻറണി. രണ്ട് ആരോപണങ്ങളിലാണ് നിയമനടപടി. തന്ത്രിയുടെ രണ്ടരക്കോടി നെടുംപറമ്പിൽ ഫിനാൻസിൽ നിക്ഷേപിച്ചെന്നും ബാങ്ക് പൊളിഞ്ഞപ്പോൾ ആന്റോ ആൻറണി തുക പിൻവലിചെന്നുമുള്ള ആക്ഷേപം. എൻ എം രാജുവിന്റെ കൈയിൽ നിന്നും രണ്ടുകോടി വാങ്ങിയെങ്കിലും 20 ലക്ഷം മാത്രമാണ് തിരികെ കൊടുത്തതെന്ന മറ്റൊരു ആരോപണം. രണ്ട് ആരോപണങ്ങളും അടിസ്ഥാന രഹിതമെന്ന് ആന്റോ ആൻറണി വിശദമാക്കുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ ഉദയഭാനു ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി തുടങ്ങുമെന്നും വക്കീൽ നോട്ടീസ് വിശദമാക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടു.
തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ തന്ത്രി രണ്ടരക്കോടി നിക്ഷേപിച്ചു എന്ന് മാധ്യമ വാർത്ത വന്നിരുന്നുവെന്നും മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ടാണ് താൻ പ്രതികരിച്ചത് എന്ന് ഉദയഭാനു നോട്ടീസിന് പിന്നാലെ പ്രതികരിക്കുന്നത്. ആൻ്റോ ആൻറണി രണ്ടര കോടി രൂപ പിൻവലിച്ചു എന്നത് വളരെ വ്യക്തമാണ്. എല്ലാം അന്വേഷിച്ചു കണ്ടെത്തട്ടെ. ഇ ഡി യുടെ കയ്യിൽ രേഖ ഉണ്ട്. ഇഡി പരിശോധിക്കട്ടെ. ആൻ്റോയുടെ വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടും. മാപ്പ് പറയേണ്ടത് ആൻ്റോ ആൻറണിയാണെന്നും ബാക്കി സാമ്പത്തിക ക്രമക്കേടുകളുടെ പട്ടിക കൂടി വരുന്നുണ്ടെന്നും കെ പി ഉദയഭാനു പ്രതികരിച്ചു.
സമൂഹത്തിന് മുന്നിൽ മാനത്തിൻ്റെ ഉടുതുണി അഴിച്ചു നിൽക്കുന്ന ആൻ്റോ ആന്റണിക്ക് എന്ത് മാനനഷ്ട കേസ് എന്നും ഉദയഭാനു പരിഹസിച്ചു. എൻ എം രാജുവിന്റെ കയ്യിൽ നിന്ന് എംപി രണ്ട് കോടി വാങ്ങി. എൻ.എം രാജു വാർത്ത സമ്മേളനത്തിൽ ഇത് വ്യക്തമാക്കിയതാണ്. അതിന്ആൻ്റോ ആൻറണിയാണ് മറുപടി പറയേണ്ടത്. എങ്ങനെ പണം വാങ്ങിച്ചു എന്തിനു പണം വാങ്ങിച്ചു എന്ന് വ്യക്തമാക്കണമെന്നും ഉദയഭാനു പ്രതികരിച്ചു.


