മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിന്റെ നട തുറന്നു. തന്ത്രി മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി ഇ ടി പ്രസാദ് നട തുറന്നതോടെ ഭക്തർക്ക് ദർശനം ആരംഭിച്ചു. ജനുവരി 14-നാണ് മകരവിളക്ക്.
ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി വൈകിട്ട് അഞ്ചിന് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രം നടതുറന്നു.വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി ഇ ടി പ്രസാദ് നടതുറന്നു. തുടർന്ന് ശബരീശന്‍റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്നുമേറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവിൽ തുറന്നു.
മേൽശാന്തി ആഴിയിൽ അഗ്നി പകർന്നതിന് ശേഷം അയ്യപ്പഭക്തർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി. ശബരിമല എക്സിക്യൂട്ടിവ് ഓഫീസർ ഒ ജി ബിജു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീനിവാസ് തുടങ്ങിയവർ ദർശനത്തിനെത്തി. മണ്ഡലമഹോത്സവം സമാപിച്ചശേഷം ഡിസംബർ 27ന് നടയടച്ചിരുന്നു. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19ന് രാത്രി 11 വരെ തീർത്ഥാടകർക്ക് ദർശനം സാധ്യമാകും. ജനുവരി 20ന് രാവിലെ 6.30ന് നടയടയ്ക്കും.
നാളത്തെ ചടങ്ങുകൾ
ശബരിമല ക്ഷേത്ര സമയം (31.12.2025)
രാവിലെ 3.00 - ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 - രാത്രി 11.00
പൂജാ സമയം
നെയ്യഭിഷേകം- രാവിലെ 3.20 മുതൽ
ഉഷഃപൂജ - രാവിലെ 7.30
ഉച്ച പൂജ - 12.30
ദീപാരാധന - വൈകിട്ട് 6.30
അത്താഴപൂജ - രാത്രി 10.30
രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും


