കൊല്ലത്ത് മൈക്രോഫിനാൻസ് എന്ന പേരിൽ വൻ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ മൂന്നു പ്രതികളെ കൊട്ടാരക്കര പൊലീസ് പിടികൂടി.പലരിൽ നിന്നായി മൂന്നു ലക്ഷത്തോളം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്
കൊല്ലം: കൊല്ലത്ത് മൈക്രോഫിനാൻസ് എന്ന പേരിൽ വൻ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ മൂന്നു പ്രതികളെ കൊട്ടാരക്കര പൊലീസ് പിടികൂടി.പലരിൽ നിന്നായി മൂന്നു ലക്ഷത്തോളം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. തിരുവല്ല സ്വദേശികളായ രാജീവൻ, ഗിരീഷ് കുമാർ, ചെങ്ങന്നൂർ സ്വദേശി ഗോപകുമാർ എന്നിവരാണ് പിടിയിലായത്. കേസിൽ പ്രതിയായ വിപിൻ ഭാസ്കർ എന്നയാള്‍ ഒളിവിലാണ്. സെവൻ സ്റ്റാർ, എം 3 ജി അസോസിയേറ്റ് എന്നീ പേരുകളിൽ തൃപ്പൂണിത്തുറ , തിരുവല്ല, കലയപുരം കൊട്ടാരക്കര എന്നീ സ്ഥലങ്ങളിൽ സ്ഥാപനം നടത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. മൈക്രോ ഫിനാൻസ് വഴി ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി 10000 മുതൽ 65000 രൂപ വരെ ഒമ്പതു പേരിൽ നിന്നായി ഇവർ വാങ്ങിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ ലോൺ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് ആലപ്പുഴ കരുമാടി സ്വദേശിയിൽ നിന്ന് 55000 രൂപയാണ് ഇവർ തട്ടിയെടുത്തത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ പേരിൽ നിന്നും തട്ടിപ്പു നടത്തിയിട്ടുള്ളതായാണ് വിവരം.



