ആഗോള അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പിലെ ക്രമക്കേടിൽ ഊരാളുങ്കൽ സൊസൈറ്റിക്കും സര്‍ക്കാരിനുമെതിരെ ആരോപണവുമായി പിവി അൻവര്‍. ഊരാളുങ്കൽ സൊസൈറ്റി കൊള്ള സംഘമായി മാറിയെന്ന് പിവി അൻവര്‍ ആരോപിച്ചു
കോഴിക്കോട്: ആഗോള അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പിലെ ക്രമക്കേടിൽ ഊരാളുങ്കൽ സൊസൈറ്റിക്കും സര്‍ക്കാരിനുമെതിരെ ആരോപണവുമായി പിവി അൻവര്‍. ഊരാളുങ്കൽ സൊസൈറ്റി കൊള്ള സംഘമായി മാറിയെന്നും പിണറായി മുഖ്യമന്ത്രിയായ രണ്ട് ഘട്ടങ്ങളിലായി ഒരു ലക്ഷം കോടി രൂപയുടെ വഴിവിട്ട ഇടപാടുകളാണ് ഊരാളുങ്കലിൽ നടന്നതെന്നും അൻവര്‍ ആരോപിച്ചു.ടെൻഡറില്ലാതെ പ്രവൃത്തി ഏറ്റെടുക്കാമെന്നതാണ് ഊരാളുങ്കലിനെ കുത്തകയാക്കി മാറ്റുന്നത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഊരാളുങ്കലിന് മുന്നിൽ മുട്ടിടിച്ചു നിൽക്കുകയാണ്.
ഉപകരാറുകള്‍ നൽകുന്നത് വഴിയും ക്രമക്കേട് നടത്തുന്നുണ്ട്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഊരാളുങ്കൽ സൊസൈറ്റി ക്രമക്കേട് അന്വേഷിക്കണം. പിണറായിസത്തിന് ഫണ്ട് ചെയ്യുന്നത് ഊരാളുങ്കലാണ്. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഊരാളുങ്കലിന് ടെൻഡറില്ലാതെ കരാർ നൽകുന്നത് നിർത്തലാക്കണം. ആഗോള അയ്യപ്പ സംഗമത്തിലെ ക്രമക്കേടിൽ സമഗ്രമായ അന്വേഷണം വേണം. ശബരിമല സ്വർണക്കൊള്ള എസ്ഐടി അന്വേഷിച്ചിട്ട് എവിടെയെത്തി?. ഉണ്ണികൃഷ്ണൻ പോറ്റിയെയായും മുരാരി ബാബുവിനെയും പത്മകുമാറിനെയുമടക്കം ജാമ്യം നൽകി പുറത്തിറക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ് കുറ്റപത്രം നൽകുന്നത് വൈകിപ്പിക്കുന്നത്. എല്ലാം അട്ടിമറിക്കാനുള്ള ഭരണ സംവിധാനമാണ് ഇവിടെയുള്ളത്. എല്ലാത്തിനും പിന്നിൽ പി.ശശിയുടെ ഇടപെടലാണ്. ഞങ്ങളെല്ലാം മൂടിവെയ്ക്കും , കക്കാൻ പറ്റുന്നവർ കട്ടോളൂ ഞങ്ങൾക്കും ഒരു വിഹിതം എത്തിച്ചാൽ മതിയെന്നതാണ് ഇവരുടെ നയമെന്നും അൻവര്‍ ആരോപിച്ചു.


