റോഷി പറഞ്ഞത് തനിക്കും സുഖിച്ചുവെന്നും സന്തോഷം ഉണ്ടാക്കിയെന്നും അത് അച്ചടക്ക ലംഘനമല്ലെന്നും സഹോദരതുല്യമാണ് ബന്ധമാണെന്നും ജോസ് കെ മാണി പറഞ്ഞു. പാലായിൽ മത്സരിച്ചാൽ ജയിക്കുമോ എന്നത് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ജോസ് കെ മാണി
കൊച്ചി: പാലാ സീറ്റിൽ ജോസ് കെ മാണി മത്സരിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്‍റെ പ്രഖ്യാപനത്തിൽ നിലപാട് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാൻ ജോസ് കെ മാണി. റോഷി പറഞ്ഞത് തനിക്കും സുഖിച്ചുവെന്നും സന്തോഷം ഉണ്ടാക്കിയെന്നും അത് അച്ചടക്ക ലംഘനമല്ലെന്നും സഹോദരതുല്യമാണ് ബന്ധമാണെന്നും ജോസ് കെ മാണി പറഞ്ഞു.റോഷി മൈക് തട്ടിപ്പറിച്ചിട്ടില്ല, എന്റെ മുഖം അത് വ്യക്തമാക്കുന്നില്ലേ?. അതിനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. ഇതിലൊന്നും ഒരു കിളിയും കൊത്താൻ പോകുന്നില്ല. പാലായിൽ ഏറ്റവും കൂടുതൽ വിജയ സാധ്യത ജോസ് കെ മാണിക്ക് ആയതുകൊണ്ടാകില്ലേ റോഷി അഗസ്റ്റ്യൻ പാലായിൽ ജോസ് കെ മാണി മത്സരിക്കുമെന്ന് പറഞ്ഞതെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് താൻ പാലായിൽ മത്സരിച്ചാൽ ജയിക്കുമോ എന്നത് ജനങ്ങൾ തീരുമാനിക്കട്ടെയെന്നായിരുന്നു മറുപടി.
റോഷി അഗസ്റ്റിൻ പറത്തത് സദുദ്ദേശത്തോടെയാണ്. കേരള കോൺഗ്രസിൽ താൻ മത്സരിക്കണമെന്ന ആഗ്രഹം പ്രവർത്തകർക്ക് ഉണ്ടാകും. പക്ഷേ, അത് പാർട്ടി തീരുമാനിക്കും. വിവാദങ്ങളുടെ പിന്നാലെയല്ല വികസനങ്ങളുടെ പിന്നാലെയാണ് പോകേണ്ടത്. റോഷിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. റോഷി അച്ചടക്കലംഘനം നടത്തിയിട്ടില്ല. മത്സരിക്കണം എന്നല്ലേ പറഞ്ഞത്. മത്സരിക്കണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ജാഥയുടെ ശോഭ കെടുത്താനായി മനപ്പൂര്‍വം പാര്‍ട്ടിയിൽ പ്രശ്നമുണ്ടെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തുകയാണെന്നും ജോസ് കെ മാണി ആരോപിച്ചു. അതേസമയം, പാലായിൽ ജോസ് കെ മാണി മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് റോഷി അഗസ്റ്റിൻ.


