സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി അറസ്റ്റിൽ. നെടുമ്പാശ്ശേരി എയര്‍പോർട്ടിന് സമീപത്തെ ഫ്ലാറ്റിൽ വെച്ച് മറ്റ് മൂന്ന് പേർക്കൊപ്പമാണ് റിൻസിയെ പൊലീസ് പിടികൂടിയത്. സിനിമാ മേഖലയിൽ ഉൾപ്പെടെ ലഹരി എത്തിക്കുന്ന പ്രധാന കണ്ണിയാണ് റിൻസിയെന്ന് പൊലീസ് സംശയിക്കുന്നു.
കൊച്ചി: സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിലായത് നെടുമ്പാശ്ശേരി എയര്‍പോർട്ടിന് സമീപത്തെ ഫ്ലാറ്റിൽ നിന്നാണ്. വേറെ മൂന്ന് പേര്‍ക്കൊപ്പമാണ് റിൻസി അറസ്റ്റിലായത്. സിനിമാ മേഖലയിൽ ഉൾപ്പെടെ ലഹരി എത്തിക്കുന്ന കണ്ണികളിലെ പ്രമുഖയാണ് റിൻസിയെന്ന് പൊലീസ് പറയുന്നു.
ഏപ്രിൽ രണ്ടിന് വൈകീട്ട് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പൊലീസിന് രഹസ്യ വിവരം കിട്ടിയതോടെയാണ് ഫ്ലാറ്റിൽ എത്തിയത്. ലഹരി വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി ഒരു ടീം ഒത്തുകൂടിയിട്ടുണ്ടെന്നായിരുന്നു വിവരം. ഉടനടി പൊലീസ് എത്തി. റൂം തുറന്നപ്പോൾ പൊലീസ് കണ്ടതും ആദ്യം തിരിച്ചറിഞ്ഞതും റിൻസി മുംതാസിനെയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയിൽ റിൻസി എംഡിഎംഎയുമായി കാക്കനാട്ടെ ഒരു ഫ്ലാറ്റിൽ വച്ച് അറസ്റ്റിലായിരുന്നു. അന്ന് സിനിമാ പ്രമോഷൻ മേഖലയിൽ സജീവമായിരുന്നു റിൻസി. പലര്‍ക്കും മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാന കണ്ണി കൂടിയാണ് റിൻസിയെന്ന് പൊലീസ് കണ്ടെത്തി. ഡ്രഗ് ലേഡിയെന്ന് വിളിപ്പേരുണ്ടെന്നും പൊലീസ് പറയുന്നു.
കോഴിക്കോട് ജില്ലയിലെ ഫറോക്ക് ആണ് റിൻസിയുടെ സ്വന്തം നാട്. അതേ റിൻസിയാണ് വീണ്ടും ലഹരിക്കേസിൽ അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരെയും പൊലീസ് അറസ്റ്റു ചെയ്തു. 3.58 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെത്തി.

