വിവാദമായ ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് നോട്ടീസ് നൽകും. ചോദ്യം ചെയ്യാനായി സ്റ്റേഷനിൽ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ശ്രീലേഖ ഉള്‍പ്പെടെ 20 പേര്‍ക്കാണ് നോട്ടീസ് നല്‍കുക.

തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും പൊലീസ് സേനയെ അധിക്ഷേപിക്കുന്ന തരത്തില്‍ മുദ്യാവാക്യം വിളിക്കുകയും ചെയ്ത മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആര്‍ ശ്രീലേഖ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഇന്ന് നോട്ടീസ് നല്‍കും. ചോദ്യം ചെയ്യാനായി സ്റ്റേഷനിൽ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ശ്രീലേഖ ഉള്‍പ്പെടെ 20 പേര്‍ക്കാണ് നോട്ടീസ് നല്‍കുക.

ശ്രീലേഖയെ ഒഴിവാക്കിയാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ട് കൗണ്‍സിലര്‍മാര്‍ അടക്കും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ശ്രീലേഖയെ ഒഴിവാക്കിയതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ശ്രീലഖ ഉള്‍പ്പെടെ 20 പേരെ പ്രതികളാക്കി നെടുമങ്ങാട് കോടതിയില്‍ പുതിയ റിപ്പോര്ട്ട് നല്‍കുകയായിരുന്നു. യമ വിരുദ്ധമായി സംഘം ചേരൽ, പൊലീസിന്റെ ജോലി തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആറ് മാസത്തിൽ താഴെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ മാത്രമാണ് ഇവ. കേസിൽ അറസ്റ്റ് ആവശ്യമില്ലെന്ന് പൊലീസ് പറയുന്നു.

വട്ടിയൂർകാവിലെ കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പ്രതിഷേധിച്ചുള്ള ബിജെപിയുടെ സ്റ്റേഷൻ മാർച്ചിലായിരുന്നു പൊലീസിനെതിരായ മുൻ ഡിജിപിയുടെ മുദ്രാവാക്യം വിളി. കേരളത്തിലെ ആദ്യ വനിത ഡിജിപി ഇങ്ങനെ പൊലീസിനെ വിളിക്കാമോ എന്നാണ് ഐപിഎസ് അസോസിയേഷനിലെ ചോദ്യം.

YouTube video player