തളിപ്പറമ്പ് തിമിരിയിൽ ആർ എസ് എസ് -ബിജെപി പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ 10 സിപിഎം പ്രവർത്തകർ കുറ്റക്കാർ. സിപിഎം നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവരെയാണ് തളിപ്പറമ്പ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
കണ്ണൂര്‍:തളിപ്പറമ്പ് തിമിരിയിൽ ആർ എസ് എസ് -ബിജെപി പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ 10 സിപിഎം പ്രവർത്തകർ കുറ്റക്കാർ. സിപിഎം നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവരെയാണ് തളിപ്പറമ്പ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികൾക്കെതിരെ വധശ്രമം, സ്ഫോടക വസ്തുനിയമത്തിലെ നിയമങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. തളിപ്പറമ്പ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.കെ പ്രദീപ് കുമാർ, ആലക്കോട് ഗ്രാമപഞ്ചായത്തംഗം പി.വി ബാബുരാജ്, ടി.വി ബിനു, പി.പി സത്യൻ, ഇ.വി വിനോദ് കുമാർ, പാലേരി വിജയൻ, കെ.പി സുരേഷ്, ടോബി, ജനാർദനൻ, ശിവപ്രസാദ് എന്നിവരെയാണ് കോടതി കുറ്റക്കാരായി വിധിച്ചത്.
കേസിൽ ഉൾപ്പെട്ട രണ്ടു പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. 2011 നവംബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശത്ത് ആർ.എസ്.എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് തലേദിവസം സിപിഎം ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ഇതിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവർത്തകർക്ക് നേരെയാണ് പ്രതികൾ ബോംബെറിഞ്ഞത്. ഒൻപത് പേർക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.


