യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. തൃശൂർ അത്താണി മാളിയേക്കൽ ബെന്നി(57)യെയാണ് പിറവം പൊലീസ് അറസ്റ്റ് ചെയ്തത്

കൊച്ചി: യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. ബെന്നി(57)യെയാണ് പിറവം പൊലീസ് അറസ്റ്റ് ചെയ്തത്. പിറവം സ്വദേശിയായ യുവാവിൽ നിന്നും 12 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 2023 മാർച്ചിലായിരുന്നു സംഭവം. കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ബെന്നി ഒളിവിലായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ വടക്കാഞ്ചേരിയിലെ ഭാര്യ വീട്ടിൽ നിന്നാണ് പിടികൂടിയത്.

കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് സംശയിക്കുന്നു. കണ്ണൂർ, തൃശൂർ ജില്ലകളിലായി 13 കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. പുത്തൻകുരിശ് ഡിവൈഎസ്പി നിഷാദ് മോന്‍റെ നിർദേശാനുസരണം പിറവം എസ് എച്ച് ഒ സന്തോഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എസ് ഐ സെയ്തു മുഹമ്മദ്, എൻ.പി.ബിജു, എ എസ് ഐ മാരായ ചന്ദ്രബോസ്, സന്ദീപ്, യോഹന്നാൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.