വെഞ്ഞാറമൂടിന് സമീപമാണ് കേബിൾ റോളുകളുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ നാട്ടുകാര് വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപം കുറ്റിമൂട് - അമ്പലമുക്ക് ബൈപ്പാസിൽ ഇറക്കത്തിൽ ഇലക്ട്രിക് കേബിൾ റോളുകളുമായി വന്ന ലോറി മറിഞ്ഞ് അപകടം. നിയന്ത്രണംവിട്ട ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയും പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീഴുകയും ചെയ്തു. അപകടത്തിൽ ലോറി ഡ്രൈവർ രാജസ്ഥാൻ രാജുപുർ സ്വദേശി ദിലീപിന് പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന കൂറ്റൻ ഇലക്ട്രിക് കേബിൾ റോളുകൾ ഉരുണ്ടുകയറി സമീപത്തെ വീടിനും വാഹനങ്ങൾക്കും വൻ നാശനഷ്ടം സംഭവിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
രാജസ്ഥാനിൽ നിന്നും കേബിൾ റോളുകളുമായി വന്ന ലോറി കുറ്റിമൂട് പട്ടയം ഇറക്കത്തിൽ വച്ച് നിയന്ത്രണംവിട്ട് റോഡിന് മധ്യത്തിലേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ലോറിക്ക് മുകളിലേക്ക് വീണു. ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
ലോറി മറിഞ്ഞതോടെ അതിലുണ്ടായിരുന്ന കേബിൾ റോളുകൾ സമീപത്തെ വീട്ടിലേക്ക് ഉരുണ്ടുകയറി കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിലും ബൈക്കിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശവും ബൈക്കും തകർന്നു. അപകടത്തെ തുടർന്ന് അമ്പലമുക്ക് ബൈപ്പാസിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വെഞ്ഞാറമൂട് പൊലീസ്, അഗ്നിരക്ഷാ സേന എന്നിവർ സ്ഥലത്തെത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.


