ടി20 ലോകകപ്പ് സൂപ്പര്‍ 8-ലെ ആദ്യ തോല്‍വിക്ക് ശേഷം ഇന്ത്യക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകമാണ്. 

ചെന്നൈ: 2026 ഐസിസി ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തില്‍ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ നില പരിതാപകരമായിരിക്കുകയാണ്. കിരീടം നിലനിര്‍ത്താന്‍ സന്നാഹപ്പെട്ടെത്തിയ ഇന്ത്യക്ക് സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കണമെങ്കില്‍ ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചേ തീരൂ. വ്യാഴാഴ്ച ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ സിംബാബ്വെയെയും, ഞായറാഴ്ച്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെയും ഇന്ത്യ നേരിടും.

ഇന്ത്യ - സിംബാബ്‍വെ

ടി20 ക്രിക്കറ്റില്‍ സിംബാബ്‍വെക്കെതിരെ മികച്ച റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. ഇതുവരെ ഏറ്റുമുട്ടിയ 13 മത്സരങ്ങളില്‍ 10 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് ഇരുടീമുകളും ഏറ്റുമുട്ടിയത് (2022ല്‍). അന്ന് 71 റണ്‍സിന്റെ വമ്പന്‍ വിജയം ഇന്ത്യ നേടിയിരുന്നു. 2024 ജൂലൈയില്‍ ഹരാരെയില്‍ അവസാനം നേര്‍ക്കുനേര്‍ വന്നപ്പോള്‍ 42 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. സിക്കന്ദര്‍ റാസ നയിക്കുന്ന സിംബാബ്വെയോട് ചെന്നൈയില്‍ തോറ്റാല്‍ ഇന്ത്യയുടെ ലോകകപ്പ് പോരാട്ടം അവിടെ അവസാനിക്കും.

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ്

മൂന്നാം സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യ നേരിടുന്നത് കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെയാണ്. ടി20 ക്രിക്കറ്റില്‍ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെങ്കിലും ലോകകപ്പിലെ കണക്കുകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. 30 മത്സരങ്ങളില്‍ 19 എണ്ണത്തില്‍ ഇന്ത്യ ജയിച്ചു. എന്നാല്‍ 2023 ആഗസ്റ്റില്‍ നടന്ന അവസാന മത്സരത്തില്‍ 8 വിക്കറ്റിന് വിന്‍ഡീസ് ഇന്ത്യയെ തകര്‍ത്തിരുന്നു. ലോകകപ്പില്‍ ഇതുവരെ ഏറ്റുമുട്ടിയ 4 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് (2014ല്‍) ഇന്ത്യക്ക് ജയിക്കാനായത്. ബാക്കി മൂന്ന് തവണയും വിജയം വിന്‍ഡീസിനൊപ്പമായിരുന്നു.

നിലവിലെ ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ കുതിക്കുന്ന വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ചെന്നൈയിലും കൊല്‍ക്കത്തയിലും നടക്കുന്ന ഈ മത്സരങ്ങള്‍ ഇന്ത്യന്‍ ടീമിന് ശരിക്കും ഒരു പരീക്ഷണമായിരിക്കും.

YouTube video player