ഓപ്പണറാവാന്‍ ഗില്ലിനെക്കാൾ മികച്ച കളിക്കാര്‍ ഉണ്ടായിരുന്നുവെന്ന് അവര്‍ക്ക് അറിയാത്തതല്ല. പക്ഷ അവര്‍ അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്തു.

ലക്നൗ: ഓപ്പണറാവാന്‍ ഒട്ടേറെ മികച്ച താരങ്ങളുണ്ടായിട്ടും ശുഭ്മാന്‍ ഗില്ലിനെ ടി20 ടീമിന്‍റ ഓപ്പണറാക്കിയതിലൂടെ സെലക്ടര്‍മാര്‍ വലിയ തെറ്റാണ് ചെയ്തതെന്ന് മുന്‍ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഏഷ്യാ കപ്പില്‍ ഗില്ലിനെ ഓപ്പണറാക്കിയതിലൂടെ സെലക്ടര്‍മാര്‍ ഇന്ത്യൻ ക്രിക്കറ്റിനെ പുറകിലേക്ക് നയിക്കുകയാണ് ചെയ്തതെന്നും കൈഫ് യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഓപ്പണറാവാന്‍ ഗില്ലിനെക്കാൾ മികച്ച കളിക്കാര്‍ ഉണ്ടായിരുന്നുവെന്ന് അവര്‍ക്ക് അറിയാത്തതല്ല. പക്ഷ അവര്‍ അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്തു. സഞ്ജു സാംസണും യശസ്വി ജയ്സ്വാളും ജിതേഷ് ശര്‍മയുമെല്ലാം ടി20 ഫോര്‍മാറ്റില്‍ ഗില്ലിനെക്കാള്‍ മികച്ച കളിക്കാരാണ്. അതുപോലെ അക്സര്‍ പട്ടേലിനെ മാറ്റി ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതും സെലക്ടര്‍മാരുടെ പിഴവായിരുന്നു. വൈസ് ക്യാപ്റ്റനായി തുടര്‍ന്നിരുന്നെങ്കില്‍ അക്സറിന് ലോകകപ്പിന് മുമ്പ് കൂടുതല്‍ മെച്ചപ്പെടാനും തയാറെടുക്കാനും അവസരമുണ്ടായിരുന്നു. എന്നാലിപ്പോള്‍ ലോകകപ്പിന് തൊട്ടു മുമ്പ് ഗില്ലിനെ മാറ്റി വീണ്ടും അക്സറിനെ വൈസ് ക്യാപ്റ്റനാക്കിയതിലൂടെ അക്സറിന്‍റെ അവസരവും സെലക്ടര്‍മാര്‍ ഇല്ലാതാക്കി.

ലോകകപ്പിനിടെ സൂര്യകുമാറിന് പരിക്കേല്‍ക്കുന്ന സാഹചര്യം ഒന്ന് ചിന്തിച്ചുനോക്കു. അങ്ങനെയൊരു സാഹചര്യത്തില്‍ വൈസ് ക്യാപറ്റനായി തുടര്‍ന്നിരുന്നെങ്കില്‍ അക്സറിന് കൂടുതല്‍ മികച്ച തയാറെടുപ്പ് നടത്തി ലോകകപ്പില്‍ തിളങ്ങാന്‍ അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കുകയും ലോകകപ്പ് ടീമില്‍ നിന്ന് ഗില്ലിനെ മാറ്റുകയും ചെയ്തതോടെ അക്സറിന്‍റെ ആ അവസരവും സെലക്ടര്‍മാര്‍ ഇല്ലാതാക്കി. ഗില്ലിനെ ഓപ്പണറായി അവതരിപ്പിച്ചത് സെലക്ടര്‍മാരുടെ മോശം തീരുമാനമായിരുന്നു. ഗില്ലിനെക്കാള്‍ മികച്ച കളിക്കാര്‍ ഉള്ളപ്പോഴായിരുന്നു ഇത്. ലോകകപ്പിന് തൊട്ടുമുമ്പ് ഗില്ലിനെ മാറ്റിയത് മറ്റ് മാര്‍ഗങ്ങളില്ലാതെയാണ്. ലോകകപ്പ് ടീമില്‍ നിന്ന് ഗില്ലിനെ മാറ്റിയത് ശരിയായ തീരുമാനമായിരുന്നു. ഗില്ലിനെ ഓപ്പണറാക്കിയതിലൂടെ ലോകകപ്പ് ടീമിനെ ഒരുക്കാനുള്ള വിലപ്പെട്ട സമയമാണ് സെലക്ടര്‍മാര്‍ പാഴാക്കി കളഞ്ഞതെന്നും കൈഫ് പറഞ്ഞു.

ഗില്ലിനെ ലോകകപ്പിന് തൊട്ടുമുമ്പ് വരെ ഓപ്പണറായി കളിപ്പിച്ച് ലോകകപ്പില്‍ നിന്നൊഴിവാക്കി. അത് ശരിയായ തീരുമാനം തന്നെയാണ്. പക്ഷെ അപ്പോഴും സെലക്ടര്‍മാരുടെ പ്ലാനിംഗിന് പൂജ്യം മാര്‍ക്കെ നല്‍കാനാവു. ലോകകപ്പ് ടീമിനെ ഒരുക്കാൻ സെലക്ടര്‍മാര്‍ക്ക് യാതൊരു ആസൂത്രണവുമില്ലാത്തതിന്‍റെ തെളിവായിരുന്നു അത്. തുടര്‍ച്ചയായി 17-18 ഇന്നിംഗ്സുകളില്‍ നിരാശപ്പെടുത്തിയതോടെ മറ്റ് മാര്‍ഗങ്ങളില്ലാതെയാണ് സെലക്ടര്‍മാര്‍ ഗില്ലിനെ ഒഴിവാക്കിയതെന്നും കൈഫ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക