'സുമതി വളവ്' സിനിമയെച്ചൊല്ലി നിർമ്മാതാവ് മുരളി കുന്നുംപുറത്ത് ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.
കൊച്ചി: സുമതി വളവ് സിനിമയുമായി ബന്ധപ്പെട്ട് നിർമാതാവ് മുരളി കുന്നുംപുറത്ത് നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. വിഷയം ഞങ്ങളുടെ ഔദ്യോഗിക - സ്വകാര്യ ജീവിതത്തെ ബാധിച്ചു തുടങ്ങിയെന്ന് അഭിലാഷ് പറയുന്നു. മുരളി കുന്നുംപുറത്തിന്റെ വീഡിയോ വന്ന ശേഷം താൻ അദ്ദേഹത്തെ വിളിച്ചുവെന്നും അബദ്ധം പറ്റിയത് ആണെന്ന് മറുപടി കിട്ടിയതെന്നും അഭിലാഷ് പറയുന്നു. മുരളിക്കൊപ്പം സിനിമ ചെയ്യരുതെന്ന് പലരും പറഞ്ഞതാണെന്നും അഭിലാഷ് പറയുന്നു. സുമതി വളവിന്റെ ബജറ്റ് 14 കോടി രൂപ ആകുമെന്ന് അറിയിച്ചിരുന്നുവെന്നും അഭിലാഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിനിമയുടെ ബജറ്റ് സംവിധായകനോ തിരക്കഥാകൃത്തോ വിചാരിച്ചാൽ കൂട്ടാൻ കഴിയുന്നതല്ല. സിനിമ നിർമിക്കാനായി മുരളി കുന്നുംപുറത്തിനെ ഞങ്ങൾ സമീപിക്കുക ആയിരുന്നു. വേറൊരു കഥ ആയിരുന്നു ആദ്യം പറഞ്ഞത്. പിന്നാലെ എനിക്കും സംവിധായകനും 5 ലക്ഷം രൂപ വീതം അഡ്വാൻസും നൽകിയിരുന്നു. അന്ന് മുരളിയുടെ കയ്യിൽ പണം ഉണ്ടായില്ലെന്നും സിനിമക്കായി നിക്ഷേപകരെ പരിചയപ്പെടുത്തിയത് ഞങ്ങൾ തന്നെ ആണെന്നും അഭിലാഷ് പിള്ള പറയുന്നു.
സുമതി വളവ് സിനിമയുടെ പകുതി ബജറ്റ് (6 കോടി) നൽകാൻ ഒരു കമ്പനി തയ്യാറായി. അവർ ഷൂട്ടിനു മുൻപ് 1 കോടി രൂപയും നൽകി. ചെന്നെയിൽ ഉള്ള ഒരു പ്രൊഡക്ഷൻ കമ്പനി കൂടെ സുമതി വളവിൻ്റെ ഭാഗമാണ്. അവർക്ക് മുരളി തന്നെ കൊടുത്ത ബജറ്റ് എസ്റ്റിമേഷൻ 14 കോടിയാണെന്നും അഭിലാഷ് പിള്ള പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായത് കൊണ്ടാകാം രണ്ട് ദിവസമായി ഞാന്‍ കേള്‍ക്കുന്ന തെറിക്ക് കണക്കില്ലെന്നും അഭിലാഷ് പിള്ള പറഞ്ഞു.
'കണക്കുകള്‍ സംസാരിക്കാമെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. സംസാരിക്കാന്‍ വരുമ്പോള്‍ മുരളിച്ചേട്ടന് വെട്ട് വാതം പിടിച്ച സ്വഭാവമുണ്ട്. പെട്ടെന്ന് വയലന്റാവും. 'വെള്ളം' പോലെ വിഡ്രോവല്‍ സിന്‍ട്രമാകാം' എന്നും അഭിലാഷ് പിള്ള വാര്‍ത്ത സമ്മേളത്തില്‍ പറഞ്ഞു. സിനിമ ഇറങ്ങാൻ പ്രതിസന്ധി വന്നപ്പോൾ ഗോകുലത്തെ സിനിമയുടെ ഭാഗമാക്കിയത് ഞാനാണ്. എൻ്റെ കയിൽ നിന്ന് മൂന്ന് ലക്ഷം രൂപ മുരളി വാങ്ങിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാൻ നിൽക്കുന്ന പ്രൊഡ്യൂസർ രണ്ടാഴ്ച മുമ്പ് വെള്ളത്തിൻ്റെ തമിൾ റീമേക്കിന് അഡ്വാൻസ് കൊടുത്തുവെന്നും ഇവര്‍ പറയുന്നു.



