പത്തനംതിട്ട ചന്ദനപ്പള്ളി വലിയ പള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഉപേക്ഷിച്ചു. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ്റെ ആഹ്വാന പ്രകാരമാണ് തീരുമാനം.
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രശസ്‌തമായ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിൽ വെടിക്കെട്ട് ഉപേക്ഷിച്ചു.ഓർത്തഡോക്സ് സഭ അധ്യക്ഷൻ്റെ ആഹ്വാനം ഏറ്റെടുത്താണ് തീരുമാനം. മുണ്ടത്തിക്കോട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മലങ്കര സഭയുടെ പള്ളികളിൽ ആഘോഷങ്ങൾ ലളിതമാക്കണമെന്ന് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർദേശിച്ചിരുന്നു. വെടിക്കെട്ടിനായി നീക്കി വെച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ തീരുമാനിച്ചു. മെയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാൾ.
ബോധവൽക്കരണത്തിലൂടെ എല്ലാ പള്ളികളിലും വെടിക്കെട്ട് ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കുമെന്ന് കാതോലിക്കാ ബാവ പ്രതികരിച്ചു. പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി വലിയപള്ളി , തെള്ളിയൂർ പള്ളികളിൽ ആദ്യം അത് നടപ്പാക്കുന്നു. മറ്റെല്ലാ പള്ളികളിലും അനുകൂല തീരുമാനമാണ്. നമ്മൾ സന്തോഷിക്കാനായി ഒരുപാട് പാവങ്ങളുടെ ജീവൻ കുരുതി കൊടുക്കുന്നത് ഒഴിവാക്കേണ്ടതാണെന്ന് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
