പട്ടാമ്പി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപിഴവെന്ന് പരാതി. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജയാണ് മരിച്ചത്. മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. സഹോദരന്റെ പരാതിയിൽ തൃത്താല പൊലീസ് കേസെടുത്തു. 

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഗർഭിണി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശിനി (29) കാരി നൗഷിജയാണ് മരിച്ചത്. യുവതിയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സഹോദരന്റെ പരാതിയിൽ തൃത്താല പൊലീസ് കേസെടുത്തു. ഈ മാസം പതിനാറിനാണ് 9 മാസം ഗർഭിണിയായ നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഇന്നലെ രാവിലെ പത്തരയോടെ നൗഷിജയെ ശ്വാസ തടസ്സവും രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് വാണിയംകുളം പികെ ദാസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പികെ ദാസ് ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയപ്പോൾ യുവതി മരിച്ചിരുന്നു. ഇതോടെയാണ് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം ഉയർന്നത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.