ഏറ്റവും പിന്തുണ ആവശ്യമുള്ള ഏറ്റവും ദൈന്യത നിറഞ്ഞ മനുഷ്യർക്ക് നന്മ ചെയ്യുന്നത് ആരാണോ അവരോടൊപ്പമാണ് താനെന്ന് കെ ആർ മീര പറഞ്ഞു.
തിരുവനന്തപുരം: ചൂരല്‍മലയിലെ വീട്ടമ്മയുടെ ആനന്ദക്കണ്ണീരിനാണ് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ താൻ പ്രാധാന്യം കൊടുക്കുന്നതെന്ന് എഴുത്തുകാരി കെ ആർ മീര. ആ കണ്ണീരിനൊപ്പം നില്‍ക്കുക എന്നതാണ് ഇടതുപക്ഷത്തിന് ഇന്ന് ചെയ്യാന്‍ കഴിയുന്നത്. കേരളത്തിൽ ജീവിച്ചിരിക്കുന്ന വ്യക്തി എന്ന നിലയിൽ ആഹ്ലാദം ഇവിടെ പങ്കുവയ്ക്കുന്നുവെന്നും കെ ആർ മീര പറഞ്ഞു.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി സർക്കാർ നിർമിച്ച ടൌണ്‍ഷിപ്പിലെ വീട്ടുനമ്പർ നറുക്കെടുപ്പായിരുന്നു ഇന്നലെ. ലഭിച്ച വീട്ടുനമ്പർ ഉയർത്തിക്കാട്ടി സന്തോഷ കണ്ണീരോടെ വിതുമ്പുന്ന മുണ്ടക്കൈ ചൂരൽമലയിലെ വീട്ടമ്മയുടെ ദൃശ്യം ഇന്നലെ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായതിന്‍റെ വേദനയും എല്ലാം നഷ്ടപ്പെട്ടയിടത്തു നിന്ന് പുതിയൊരു വീട്ടിലേക്ക് എത്തുന്നതിന്‍റെ സന്തോഷവും എല്ലാം ആ വീട്ടമ്മയുടെ മുഖത്ത് മിന്നിമറഞ്ഞു. ഇക്കാര്യമാണ് കെ ആർ മീര പ്രസംഗത്തിൽ സൂചിപ്പിച്ചത്.
എഴുത്തുകാരി എന്ന നിലയിലും പൌരനെന്ന നിലയിലും ആരുടെ പക്ഷത്തു നിൽക്കണമെന്നത് തന്നെ സംബന്ധിച്ച് ഒരു പ്രശ്നമേ ആകുന്നില്ലെന്നും കെ ആർ മീര പറഞ്ഞു. ഏറ്റവും പിന്തുണ ആവശ്യമുള്ള, ഏറ്റവും ദൈന്യത നിറഞ്ഞ മനുഷ്യർക്ക് നന്മ ചെയ്യുന്നത് ആരാണോ, അവരുടെ പക്ഷത്തു നിൽക്കുന്നത് ആരാണോ, അവരുടെ ജീവിതത്തിന് കൂടുതൽ ഭദ്രമായ അടിത്തറ നൽകുന്നത് ആരാണോ അവരോടൊപ്പമാണ് താനെന്ന് കെ ആർ മീര പറഞ്ഞു. ഈ തെരഞ്ഞെടുപ്പിലും ഈ രാഷ്ട്രീയ ദശാസന്ധിയിലും തനിക്ക് തെല്ലും സന്ദേഹങ്ങളില്ലെന്നും കെ ആർ മീര വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ആശങ്കകൾ പ്രസംഗത്തിൽ പങ്കുവച്ചു. കേരളത്തിലെ മുഖ്യമന്ത്രി അല്ലാതെ മറ്റൊരു സംസ്ഥാനത്തും ഇത്തരം ആകുലതകൾ ഏതെങ്കിലും മുഖ്യമന്ത്രി പ്രകടിപ്പിച്ചതായി അറിയില്ലെന്നും കെ ആർ മീര പറഞ്ഞു.



